ഒരാൾ മാത്രം
കുരുങ്ങി വീഴുന്ന
കൂടുപണിയുകയായിരുന്നു.
നടന്നു പോയ
കനൽപ്പുറങ്ങളിൽ
ചുംബിച്ച്
പൊള്ളിയടർന്ന
തൊലി കുമിളയ്ക്കകം
നിറഞ്ഞിരിക്കുന്ന ജല സമുദ്രം,
ഉപ്പും പുളിയും ചുവയ്ക്കും
ഉള്ളു കാളുന്ന നീറ്റൽ പുറം .

ഒരാൾക്ക് മാത്രം
എരിഞ്ഞ് തീരാവുന്ന
ചിതയിൽ നിന്നും
വഴിതെറ്റി വന്നൊരു
കരച്ചിലിന്റെ വിലാസം കിട്ടി
ഗർഭപാത്രത്തിന്റെ
മൂന്നാമടരിൽ
കൊളുത്തി വെച്ച കിനാവിന്റെത്
ചന്ദന നിറമുള്ള കണ്ണും
പാൽ മണക്കുന്ന ചുണ്ടും
കാൽവിരലീമ്പുന്ന കനവും
കടം ചോദിച്ച് .

ഒടുവിൽ
ഒരാൾക്ക് മാത്രം
തെന്നി വീഴാവുന്ന
കൊക്ക പണിയുകയായിരുന്നു.
അവനവനെത്തിന്നുന്ന
വെറുപ്പിന്റെ
നീണ്ടുകൂർത്തൊരു
പാറത്തുമ്പിൽ നിന്ന്
പച്ചയിരുട്ടിന്റെഅഗാധതയെ
മഞ്ഞു പുതച്ചു മറച്ചുവെച്ച
കുഞ്ഞു മേഘക്കീറിന്റെ
തുഷാരഗർഭത്തിലേക്ക്
മടങ്ങി വരാത്തൊരു
വീടു പണിയുകയായിരുന്നു

No comments: