കൂരിരുട്ടിന്റെ മൂന്നാം വളവിൽ
ഒപ്പത്തിനൊപ്പം ചീവിടമറുന്നതും
കടവിലേക്കുള്ള വഴിയിലെ
രാത്രിമുല്ലയിലെ കിളിക്കൂട്
കാറ്റിലുലയുന്നതും
ആരും അറിഞ്ഞെന്നുവരില്ല ,
കൽക്കെട്ടിൽ താളമിടുന്ന
രാത്രിയോളങ്ങളുടെ
സുരതശ്രുത്രിയിൽ
എവറടി ടോർച്ചിന്റെ മഞ്ഞ വെളിച്ചം
ജമണ്ടനൊരു കൊഞ്ചിന്റെ
കണ്ണിൽ നിലയുറപ്പിക്കുന്നു
ചീകി മിനിക്കിയൊരു
ഈർക്കിൽ കുരുക്ക്
കൊഞ്ചിന്റെ നീളൻ കാലുകൾക്കകത്തേക്ക്
ഞാനൊരു കുരുക്കൊന്നുമല്ലെയെ
ന്നമട്ടിൽ പ്രവേശിക്കുന്നു
വീട്ടിൽ നിന്നിറങ്ങെ
നീയാ സാക്ഷയിട്ടേരെന്നലസ
ഗൗരവത്തിൽ ഇറങ്ങിപ്പോകെ
വേലി മറവിൽ നിന്നകത്തേക്ക്
കയറിയ നിഴൽ കരുക്കിനും
നല്ല കരുത്തായിരുന്നു .
അഞ്ചാമത്തെ കൊഞ്ചിന്റെ വെപ്രാളം
അയാളെ തെല്ലൊന്നു രസിപ്പിച്ചു
കൂടയിൽ വീണിട്ടും
മുടിഞ്ഞ തുള്ളിച്ചാട്ടം
അതെത്ര കണ്ടിരിക്കുന്നു
അയാൾ കാണാത്ത ചിലത്
ഇരുട്ടിന്റെ മറപറ്റി
സാക്ഷയിടാതെ
അവളും  .
ഷാപ്പിലെ ബഞ്ചിന്റെ
ഉളുമ്പുമണത്തിൽ
ജാരനയാളെ പുകഴ്ത്തി
ചേട്ടനീക്കുരുക്കിട്ടു പിടിച്ചത്
മൊളകരച്ചു വെച്ചിട്ട്
നല്ല സൊയമ്പൻ സാധനം.

ന്ലാവെളിച്ചം
കായലിലച്ചുതല്ലി വീണിളകി കൊണ്ടിരുന്നു.
അതൊരു വരവായിരുന്നു
ജലറാണിയുടെ കുപ്പായവുമിട്ട്
ദേഹം മുഴുവൻ പുള്ളിക്കുത്തും നിറച്ച്
ജലകണികകൾക്കൊക്കെ
തൊടുമ്പഴെ നാണം വന്നു
"രൊന്നൊന്നര കരിമീനാണെന്റെ പള്ളി"
നെടുവീർപ്പിടാതയാൾ
അമർന്നിരുന്നു
ഒറ്റ കുത്ത് , പിടച്ചിൽ .
കരിമീൻ കുട്ട നിറഞ്ഞു
പതിവിലും സന്തോഷത്തിൽ
തിരിച്ചു വരുമ്പോൾ
വാതിൽ തുറന്നു മലച്ചു കിടന്നു
വേലിമറയിലെ നിഴലിനൊപ്പം
പെണ്ണനക്കം പോയ് മറഞ്ഞു.
പിന്നെയയാൾ ആ ഷാപ്പിലേക്ക്
പോവതായ് .

വാവടുത്തിരുന്നു
മഴയിരച്ചിറങ്ങി
കായൽ മിണ്ടാതെ
മഴത്തുള്ളി പുതച്ചുറങ്ങി
ചതഞ്ഞ മാംസക്കഷണത്തിന്റെ
രുചിയിൽ
വലയൊന്നും കൂസാതെ
സ്വർണ്ണപ്പല്ല് കൊണ്ടൊരുഞണ്ട്
'രംഗപടം സുജാതൻ ' പണി തുടങ്ങി.
അങ്ങനെ എട്ടാമത്തെ
കിരുകിരുക്കത്തെ പതിയെ
അയാൾ ഉയർത്തിയെടുത്തു.
മാംസക്കഷണത്തിൽ അള്ളിപ്പിടിച്ച്
ഞണ്ടും വലയും ഉയർന്നു പൊങ്ങി
വീശിയടിച്ച കാറ്റിന്റെ ഉന്നം തെറിച്ച്
ചില്ലിതെങ്ങിന്റെ അണ്ടത്തു നിന്നും
ഉന്നം പിഴയ്ക്കതെ
ചാട്ടുളി പോലെ  തേങ്ങ
പറന്നിറങ്ങി
'യ്യോ' എന്ന് കായലും വലയും
കൂടയിലെ ഞണ്ടുകളം
ഒച്ചുവയ്ക്കും മുന്നേ
ഇതൾ കൊഴിയും പോലെ
അയാൾ വെള്ളത്തിന്റെ
തണുവിലേക്ക്
കുഴഞ്ഞുറങ്ങി
ഓളങ്ങളിൽ
സ്റ്റെപ്പിട്ട്
തേങ്ങയും ചുവട് വെച്ചു.
രാത്രിയിലെ പാടവെളിച്ചം
വാതിലടച്ചു സാക്ഷയിട്ടു.
എങ്ങോട്ടും പോകാനില്ലാതെ
ഞണ്ടുകൾ കൂടയിൽ
വട്ടംചുറ്റി.
കായൽ ചൂരേറ്റ്
തിണർത്തദേഹത്തിൽ
കഥയറിയാതെ
മറ്റൊരു ഞണ്ട്
രംഗപടം സുജാതൻ
വരച്ചു തുടങ്ങി .

No comments: