രണ്ടു നിറങ്ങളുള്ള
ഹൃദയത്തെക്കുറിച്ചുള്ള
കടങ്കഥ മുറിച്ചു
വിൽക്കുകയായിരുന്നു.
അടിവയറിൽ
പല ശബ്ദത്തിൽ
ഇരമ്പുന്നൊരു
കടൽത്തുണ്ടിൻ കഴുത്തിൽ
വിശപ്പിൻ ചെന്നായയുടെ
പിടി വിടുവിക്കുവാൻ
ഞാനും കാലവും
ഇരുട്ടിൽ നടപ്പാണിപ്പോഴും.
മുറിഞരമ്പുകളിലെമ്പാടും
മഷിപ്പച്ചകൊണ്ടു തുടച്ചു
എന്നിട്ടുമൊരില്ലാക്കാലത്തെ
എലുമ്പൻ ചെക്കൻ
ഞരമ്പു തെളിഞ്ഞു നിൽപ്പുണ്ട്.
നിക്കറിൻ പിന്നിലെ
മൂന്നാമത്തെ
വെല്ല്യ തുളയിലൂടെ
കറുത്ത ചന്തിയിൽ കടിച്ച
കട്ടുറുമ്പരഞ്ഞ പോലെ
എല്ലാ നേർദ്ദു:ഖങ്ങളെയും
അരച്ചുകളയും ഞാൻ.
ചിന്തിച്ചിരിക്കുന്ന തലയിലിഴയുന്ന
പേനേ ആഞ്ഞു കുത്തുന്ന ഈരേ
പാതിയുറക്കത്തിലുമലിവു കാട്ടാത്ത
ക്ഷുദ്ര സംഗീത സഞ്ചാരികളെ
മരിച്ചുപോയവരുടെ നാട്ടിലെ
മൂന്നാം തെരുവിൽ നിന്നും
വിലക്കിയിട്ടും
തിരിച്ചു വരുന്നത്
കണ്ണീരിൽ വിരിയുന്ന
മഴവില്ലിന് ഞാനില്ലെങ്കിൽ
ആറ് നിറമേയുള്ളെന്നറിഞ്ഞാണ് .

കഴിഞ്ഞ വർഷത്തെ നീക്കിയിരിപ്പ്

No comments: