പരിഭാഷകളില്ലാത്ത എന്തൊ ഒന്ന്

കാറ്റായിരുന്നു..
.................
പോറ്റിയിരുന്നത്
മാനമായിരുന്നു
നീറ്റിയിരുന്നത്
കാമമായിരുന്നു
മാറ്റിയിരുന്നത്
കാലമായിരുന്നു
എന്നൊക്കെപറഞ്ഞാവും
നീയെന്നെ തൊട്ടറിയുക
ഉയിരായിരുന്നു..
................
ഉണർവ്വിലല്ലയൊ
വഴികളൊക്കെയും
കരളിലൊപ്പമായ്
അഴിമുഖങ്ങളിൽ
ഉശിരിനൊപ്പമായ്
മൊഴിപടർത്തിയും
നീറ്റുനോവിലായ്
മിഴിനനച്ചവൻ
അലയുമെപ്പൊഴും
ഉലഞ്ഞമണ്ണിലായ്
കവിതയായ്പെയ്തുറഞ്ഞു
ചൊന്നു നീ
കനലായിരുന്നു..
................
വേണ്ടതൊക്കെയും അറിയുമായിരുന്നു
വേണ്ടാവഴിയിലൂടെലയുമായിരുന്നു
വേഗമൊക്കെയുമളന്നുകൂട്ടിയോൻ
വേഴ്ചവാഴ്ചകളളന്നു ചുറ്റുമായ്
മതി
ഇനി നമുക്ക് കാര്യം പറയാം
എത്രയൊക്കെ കൂടെ നടന്നിട്ടും
നീ കണ്ടെത്താത്ത ഒന്നുണ്ടെന്നിൽ
അത് തന്നെയാണ്‌ ഞാനും തേടുന്നത്.

ഞാനോ ആത്മകഥയിൽ ഇത്രയുമെഴുതെണ്ടത്


പിഞ്ഞിപൊട്ടിപോകുന്ന
ഓർമ്മനൂലുകളാലാണ്‌ സാർ
ഓക്സിജൻ നിർമ്മിക്കുന്നത്
പറഞ്ഞതത്രയും സത്യമാണ്‌ സാർ
കളവ് പറയാനിരിക്കുന്നതേയുള്ളു.
വഞ്ചിച്ചിട്ടൊന്നുമില്ല സർ ആരെയും
സ്വയമല്ലാതെയൊന്നിനേം.
ഓരോരുത്തരെയായ്
യിങ്ങനെയിങ്ങനെ കുരുക്കി
കൊല്ലുമ്പോൾ
ഹോ എന്തൊന്നില്ലാത്തൊരാത്മനിർവൃതി
.
സർ, സത്യത്തിൽ നമ്മളെന്തിനാ ചിരിക്കുന്നേ
കരയാതിരിക്കാൻ മാത്രമാണോ?
തോറ്റിരിക്കുന്ന കളികളത്രയുംജയിച്ചതാ .
അല്ല നമ്മളെന്തിനാ അലയുന്നത്
ഒരാളിലടങ്ങിയിരിക്കാത്ത
മറ്റാരോ ഉള്ളത് കൊണ്ടല്ലെ?.
ജീവിക്കുകയൊന്നുമല്ല സർ
രസിക്കുകയാ
യെന്തിനെന്നോ?
ചുമ്മാ..
തിരിച്ചറിയുന്നില്ല സാർ ഒന്നിനേം.
ചെകുത്താനും ദൈവവും ഇണചേരുന്ന
ആ മുറി ഇതുവരെ കണ്ടെത്തിയിട്ടില്ല
ഒരിക്കൽ ഞാൻ കുടുക്കിട്ടു പിടിക്കും രണ്ടിനേം
എനിട്ട് നിർദാക്ഷിണ്യം കൊല്ലും.
എന്തിനാ സാർ ഇവറ്റകളൊക്കെ
ഞാൻ മതി
ഞാൻ മാത്രം മതി.
ഇനി ഇറങ്ങിപോകാൻ
ഇരുളൊന്നും ബാക്കിയില്ല
കയറിപറ്റാൻ വെളിച്ചകൂടും.

മുട്ടിനുമുട്ടിനു പകലും രാത്രിയും
തൂക്കിയിട്ട ഈ ഭൂമി പോര

രാത്രി നക്ഷത്രവും പകൽ പറവകളെയും
രാത്രി കൂരിരുട്ടും പകൽ പൊരിവെയിലും
രാത്രി അടക്കിപിടിച്ച തേങ്ങലുകളും
പകൽ തിരക്കിപ്പിടിച്ചോടലുകളും
രാത്രി തൂങ്ങിമരിച്ച പ്രേതങ്ങളും
പകൽ പലിശക്കാരന്റെ ദുർമുഖവും
രാത്രി അപഥ സഞ്ചാരക്കാരന്റെ കൗശലവും
പകൽ സുവിശേഷക്കാരന്റെ നിർമ്മലതയും
തൂക്കിയിട്ട് തൂക്കിയിട്ട് പൊളിഞ്ഞ് പാളീസായ
ഭൂമി... ചത്തൂടെടോ നിനക്ക്

അല്ലെവേണ്ട ഇനി ആകാശത്ത് താമസോക്കാം
അതാവുമ്പോ കരചെന്ന് കടലിലേക്കൊഴുക്കുന്ന
കണ്ണീരും കടൽ തീരത്തെക്കെറിയുന്ന
കാറ്റിൻ തലോടലും കാണണ്ടല്ലൊ

വെറുതെ ഓരോരോ യെടങ്ങേറുകൾ
ഇന്നലെകണ്ടില്ലെ ദൈവം
കടൽത്തീരത്തിരുന്നു അലറിക്കരയുമ്പോൾ
തിരകളെല്ലാം നിശബ്ദമായി
യെന്നിട്ടെന്തെണ്ടായ്
ദൈവത്തിന്റെ കരച്ചിലെല്ലാരും കേട്ടില്ലെ?
നാണങ്കെട്ടില്ലെ?..

ദൈവത്തിനെ തെറിവിളിച്ച
ആ ദുഷ്ടമ്മാരൊക്കെ മുടിഞ്ഞു
പോകത്തെള്ളന്നു സലോമി
കയറിൽ പ്രാണൻ കൊണ്ടെഴുതി

സലോമി.. സലോമി... യീ ഭൂമിവിട്ടാൽ
ഒരു നിലാവു കാണും
അവിടെ പ്രവാചകന്മാരില്ലാത്ത
അവരുടെ മുള്ളുമ്പൊ തെറിക്കുന്ന
വികാരമുള്ള അനുയായികളില്ലാത്ത
മാലാഖമാരും പിശാചുമില്ലാത്ത
എന്തിന്‌ എന്തു കണ്ടാലും
നാണോം മാനോമില്ലാത്ത
ഞാമ്പോലുമില്ലാത്ത
ഒരു നിലാവാവായിരിക്കും.

ജയിച്ചവർക്കുള്ള ലഡ്ഡു
കൊള്ളക്കാരെടുക്കട്ടെ
വെളുത്ത കുപ്പായക്കാർ കൊണ്ടുപോട്ടെ
തോറ്റവർക്കുള്ള കുണുക്കിട്ട്
നമുക്ക് നിരന്തരം മരിച്ചുകൊണ്ട്
ഭക്തന്മാരായിരിക്കാം
യെന്നാലും..
ഈ ഭൂമി വല്ലാതെ
ചോർന്നൊലിക്കുന്നു
ആകാശത്തൊരു കുഴികുഴിച്ചു
കുഴിച്ചു കുഴിച്ചു കുഴിച്ചു
വെറൊരാകാശമായ്

ഭൂമിലൊരു മലയുയർത്തി
ഉയർന്നുയർന്നുയർന്നു
വെറൊരു ഭൂമിയായ്

ഇത്രെക്കെചെയ്തുകഴിഞ്ഞപ്പം
വെറുതെയായെന്നുമനസ്സിലായ്
രണ്ടിനെമെടുത്ത്
രൊറ്റയേറുവെച്ചുകൊടുത്തു

അല്ല പിന്നെ
ഒരു തുമ്പിക്കിരിക്കാൻ
ഇടമില്ലത്താകാശം
ഒരു കടലിനൊഴുകാനാവത്ത
മലചുമക്കുന്ന ഭൂമി

ഇനിയൊരു കാറ്റിനെയുണ്ടാക്കാം
വെളിച്ചത്തിലുമിരു-
ളിലും
ഒരു തുള്ളിപ്രാണവായുവില്ലാത്തത്
ഒറ്റപെട്ടു പോയ രാജ്യത്തിന്റെ
നിഴലിനെപറ്റിയാണ്‌ പറയാനുള്ളത്.

അതിർത്തികൾ അടക്കുകയും തുറക്കുകയും
ചെയ്യുമ്പോഴും നിഴലനങ്ങാതെ 
പിന്നിലിണ്ടായിരുന്നു.

അന്നൊന്നും ആരും കണ്ടില്ല
നോട്ടമിട്ടില്ല പക്ഷെ ഇപ്പോൾ

തരം കിട്ടിയാൽ ആക്രമിക്കപെടുക
എന്ന പേടി അരിച്ചരിച്ചെത്തുന്നു

ഓടിച്ചു പിടിച്ച് മാനഭംഗപെടുത്തുന്നതും
ഇപ്പോരു ഫാഷനാ.

ഏമാനെ ,
ആരാധകരില്ലാത്ത
ഒരു കവിതയാണ്‌ ഞാൻ.

മലകളാവാനും
പുഴയായൊഴുകാനും
അധികമൊച്ചയിട്ട്
അവനവനാവാനും
ഒന്നും അറിയാതെ
ഒരു രാജ്യത്തും
അവകാശമില്ലാത്ത
വെറുമൊരു നിഴൽ
പണ്ടെന്നോ കൊല്ലപ്പെട്ടരാളാണെന്ന്
എന്നെ കണ്ടാൽ പറയില്ലെന്നറിയാം
അത്രയ്ക്ക് ഒളിച്ച് പിടിക്കാനറിയാം

സത്യത്തിൽ മാർക്കിടേണ്ടത് 
മരിച്ചിട്ടില്ലെന്ന അഭിനയത്തിനാണോ
അച്ചടക്കത്തിനാണോ എന്നറിയാതെ 
നിങ്ങൾ കുഴങ്ങിയേക്കും

മരിക്കുക എന്നത് ആർക്കും 
ചെയ്യാവുന്നൊന്നല്ലെ
ആരിലൂടെയും
കടന്നുപോകുന്നൊന്ന്
മരിച്ചിട്ടും ജീവിച്ചിരിക്കുന്നതായ്
അഭിനയിക്കുനതിനെ
മരണം വിറയോടെ മാത്രമെ
നോക്കികണ്ടുള്ളു

അവിടെയാണ്‌ കൂട്ടിത്തുന്നിപിടിപ്പിച്ച
ഞാൻ ശരിക്കും മരിക്കുന്നത്
മരണത്തിന്‌ ജീവിച്ച് മരിക്കുന്നൊരാളെ
കിറു കൃത്യമായ് അഭിനയിക്കുന്നതിന്റെ പേരിൽ
ആരാധിക്കാനെന്തിരിക്കുന്നു?

അപ്പോഴും നിങ്ങളെന്താണെന്നെ
സംശയിക്കാത്തതെന്നോർത്ത്
ചെറുവിറയലോടെ ഞെട്ടിത്തരിക്കാറുണ്ട്

വേദനിക്കാത്തതെന്തെന്നുമ്പറഞ്ഞ് നിങ്ങൾ
നുള്ളി നോക്കാത്തതെന്താന്നാണ്‌ വീണ്ടും വീണ്ടും
സംശയത്തോടെ
സ്വയം നുള്ളിനോക്കുന്നത്

ഇപ്പോഴെനിക്കറിയാം
ആത്മാവിൽ പിച്ചാനും
നുള്ളാനുമൊന്നും നിങ്ങൾക്കറിയില്ല

അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല
മരിച്ചവരെ ആരും കുറ്റം പറഞ്ഞുകൂടല്ലൊ

വിശുദ്ധ ഭയമാതാവെ.....

വിശുദ്ധ ഭയമാതാവെ.....

സഹനങ്ങളുടെ മാതാവെ
നിന്റെ നാമത്താൽ
വീണ്ടും വീണ്ടും ഞങ്ങൾ
രക്ഷിക്കപെടുന്നു

ദൈവവിളി തോന്നിയ
കുഞ്ഞു മറിയ
പിന്നിലായൊരു കിണറും
അതിന്റെ അവസാനിക്കാത്ത ആഴവും കണ്ട്
പിൻ വലിഞ്ഞു
നിനക്ക് സ്തോത്രം

നന്മ നിറഞ്ഞ ഭയമാതവേ
നീ പലമതങ്ങളിൽ ജനിക്കുന്നു
ജീവിച്ചിരിക്കുന്നവരിലും
മരിച്ചവരിലും പ്രത്യക്ഷപ്പെടുന്നു
നിശ്ചലമാക്കപെട്ട സത്യങ്ങളുടെ കാവാലാളെ
ആത്മീയക്കളരികളിലെ
അവിഹിതങ്ങൾ വെളിപ്പെടുത്തി
പട്ടുകുപ്പായങ്ങളെയും പൊൻ കിരീടങ്ങളെയും
വിറപ്പിക്കുന്നു

നീതിയില്ലാതെ വലയുന്നവരുടെ മാതാവേ
നിനക്ക് നന്ദി നിന്റെ നാമത്താൽ
പീഡിപ്പിക്കപെടുന്ന എല്ലാ പെൺകുട്ടികളുടെയും
ശ്വാസനാളത്തിൽ കുടുങ്ങിയ അവസാനത്തെ നിലവിളി
കോടാലി പ്രഹരമായ്
ചാനൽ വിരുതിന്റെ അന്തിവാർത്തയിൽ
കുഴഞ്ഞു കുഴഞ്ഞ് സത്യപ്പെടുന്നു

നിന്റെ ചിത്രമൊരിക്കലും ശബ്ദിച്ചത്
ഞങ്ങൾ കണ്ടിട്ടില്ലെങ്കിലും
പരിശുദ്ധ മാതാവേ
നീതി കിട്ടാതെ മരിച്ചവരുടെ മദ്ധ്യസ്ഥേ
തിരുത്തപെട്ട പുസ്തകതാളുകളിലെ
രേഖകളിലൊക്കെ
നെറികേടു പുറത്തുവരുന്നതിന്‌
തുണനിന്റെ നിശ്ചല ചിത്രമാകുന്നു

ഞങ്ങളിൽ നന്മനിറഞ്ഞവരാരും
നിനക്ക് വേണ്ടി ശബ്ദമുയർത്തിയില്ലെങ്കിലും
ഞങ്ങൾ റബ്ബറിനായും
മലയോരമണ്ണിനായും
മുട്ടിപ്പായി പ്രാർത്ഥിച്ചുകൊണ്ടിരിക്കും

സ്വർഗ്ഗത്തിലാണെങ്കിലും
നിന്നെ അപായാപെടുത്തുവാൻ വരുന്ന
കുരിശുമരണങ്ങളെ
ഞങ്ങൾ ഭയക്കുന്നു

ഞങ്ങൾ പത്ത് വെള്ളിക്കാശ് കിട്ടുമെന്നുറപ്പാൽ
ഒപ്പം നില്ക്കുന്നവരെ മാത്രം വാഴ്ത്തുമ്പോൾ
മറ്റുള്ളവരുടെ നെറികേടുകൊണ്ട്
ദുർമ്മരണങ്ങളിലകപ്പെട്ട്
വിശുദ്ധരായ മാതാക്കന്മാരെ
ഞങ്ങൾക്ക് അഭയമായില്ലെങ്കിലും
ഇനിയുള്ള കാലമെങ്കിലും
നിങ്ങളുടെ വംശത്തെ
സ്വയം കാത്തോളണെ...
 
ചില്ലകളിൽ നിറയെ
പല കിളികൾ 
കൂടുകെട്ടിയൊന്നൊക്കെ വരും.

പഴമൊക്കെ പലരായ്
ഇറുത്തെടുത്തെടുക്കാനും
മതി

വെയിലാറ്റാനും വിശർപ്പൊട്ടാനും
മുട്ടിയുരുമാനും
നിറയെപൂത്തിരിക്കെ തിരക്കൊട്ടും
കുറയില്ല.

അവകാശവാദങ്ങളൊന്നു
മില്ലാതുണ്ട് ഞാനെങ്കിലും
കത്തിയുരുകി
യമരും മുന്നേ
ഒട്ടും ഒട്ടിച്ചേരലുകളില്ലാതെ
നാമൊന്നായല്ലൊ
എന്നെരോർമ്മയാണെപ്പോഴും
ചാരമായ് കാണുന്നത്.

നിറയെ പൂക്കുന്ന വരള്‍ച്ചകള്‍

നീ വരുന്നുണ്ടെന്നു പറയുന്നത്
കരിയിലക്കൂട്ടമോ
കരിവണ്ടോ അല്ല
കാടങ്ങനെ വീർപ്പടക്കുമ്പോഴേ
അറിയാം
നിന്റെ മണമ്പരക്കുന്നത്

എത്രപേർ ഒളിച്ച കാടാണ്‌..
പിടിച്ചുകഴിഞ്ഞിന്നേവരെ
ഒരാൾ പോലും
തിരിച്ചെത്തിയില്ല

നീ മാത്രമീക്കാട്ടിൽ
കുടിലുകെട്ടി
കുളം കുഴിച്ചു
മാൻ വളർത്തി
പൂവിടർത്തി

വെറുതെ വിനോദത്തിന്‌,
വേട്ടയാടാനൊന്നുമല്ലന്നേ
കാടുണർത്താനായുമ്പോൾ
കാട്ടുരാജ്ഞിയുറക്കത്തിലാണ്‌
ശബ്ദമുണ്ടാക്കരുതെന്ന്
കരിവണ്ടൊന്നാംഗ്യം കാട്ടി

ശ്ശെന്റമ്മൊ.!
മറ്റാരും കയറാത്തപ്പോഴാണ്‌
ഞാൻ പോലുമറിഞ്ഞത്
ഉടമസ്ഥനാണെന്ന്
പറയാൻ പറ്റാത്തവണ്ണം
നീയീകാടുകവർന്നത്.

മരുഭൂമി കടലൊളിപ്പിക്കും വിധം



ഉപമയോ ഉല്പ്രേക്ഷയോ
ചിന്തിച്ചിരിക്കയാവും സകലരും
അപ്പോഴാണ്‌ കണ്ണിലുറഞ്ഞൊരു
കടൽ മരുഭൂമിയിലകപെടുന്നത്.

സത്യത്തിൽ അങ്ങിനെയാണോ
അതോ മരുഭൂമിയിൽ നിന്നു പുറപ്പെടുന്നൊരുകടൽ 
കണ്ണിലകപ്പെട്ടു പോകുന്നതാണോ എന്നത്
ദാർശനിക സമസ്യയാണ്

മരുഭൂമിയുടെ ഏറ്റവും വലിയ പ്രശ്നം
നിറയെ മരങ്ങളുണ്ട് എന്നതാണ്‌.

നിറയെ മരങ്ങളുള്ളത് കൊണ്ട്മാത്രം
കാട് എന്നറിയപെടുന്നതിന്റെ
അമ്പരപ്പാണ് അതിന്റെ മുഖത്തെപ്പൊഴും.

മരങ്ങളൊക്കെ അവിടെ
പച്ചപ്പഭിനയിക്കുകയാണെന്ന്
പലപ്പോഴും വിളിച്ചുപറയാൻ കൊതിക്കും
എന്നിട്ടും തോന്നലുകളൊക്കെയില്ലാതായാൽ
താൻ താനല്ലാതാവുമെന്നറിഞ്ഞ്
ഒന്നും മിണ്ടാതെ സഹിക്കുകയാണാപ്പാവം

മൃഗങ്ങളും കാട്ടരുവികളും പലപ്പോഴും
വഴിതെറ്റി കാടിറങ്ങുന്നത് മരുഭൂമിയുടെ
പ്രേതം കണ്ട് നിലവിളിച്ചാണ്‌.
സത്യത്തിൽ
ഇതൊരു കാടല്ല എന്നറിയുന്നത്
കടലിനു മാത്രമാണ്‌.

മരുഭൂമിക്ക് മാത്രം വഴങ്ങാനറിയുന്ന
തനിച്ച് കിടപ്പ് മാത്രമാണിതിന്റെ അവശേഷിപ്പ്.

നോക്കിയിരിക്കെ
എവിടെയും
മുളച്ച്പൊന്തുന്ന
നിറയെ പൂക്കൾ നിറഞ്ഞ മരുഭൂമിയെ ഭയന്ന
കണ്ണിനത്ഭുതം വിട്ടുമാറുന്നില്ല
തുരുമ്പുമണക്കുന്ന മരുഭൂമിയൊന്ന് തന്നിലും ..