അഭയാര്‍ത്ഥിപൂക്കള്‍

.



ഞങ്ങളഭയാര്‍ത്ഥികള്‍ വഴി തന്നെ വീടും
വിശപ്പന്നമാക്കി കുഴഞ്ഞോര്‍
ഭുവി നീളെ ഗോത്രമായ് നേത്രത്തിലാധിതന്‍
തിരികെടാതേറ്റി തളര്‍ന്നോര്‍
‍ഞങ്ങളഭയാര്‍ത്ഥികള്‍ പാതവക്കില്‍
ഗ്രാമ-ഭൂതകാലം ഓര്‍ത്തു കണ്‍ നിറയോര്‍
‍മുന്നിലെ കാഴ്ചകള്‍, പിന്നിലെയോര്‍മ്മകള്‍
ചിന്നിയ ചിരിയാല്‍ വെറുപ്പോര്‍

ഒരു മാത്ര പരമാണു വിണ്ടഗ്നിനാളമായ്
എരിയുന്നു നിര്‍ഭാഗ്യ ജനശാലകള്‍
കരിയുന്നു മാനവര്‍പച്ചയായ്
വാര്‍‍ത്തകള്‍ പൊരിയുന്നു,അറിയാതൊടുങ്ങുമൊക്കെ

ചിന്നിത്തെറിച്ചതാം ദേഹമേറെ,ക്കുറ്റ-
മൊന്നുമെഴാ പിഞ്ചു നേത്രം
പൊട്ടിത്തെറിച്ചതാം ശകടാന്തരെ
പൊട്ടാതെ നീലിച്ച പാദമൊന്ന്
ഇറുകെപ്പിടിച്ചാകരത്തിലായ് പാഴന്ന-
മെപ്പൊഴോ പ്രാണന്‍ വെടിഞ്ഞ മാറില്‍-
തേങ്ങുന്നൊരീറക്കുഴല്‍,പൈതലാണു-
തന്നമിഞ്ഞയെങ്ങെന്നു തേടിടുന്നു

അഭയാര്‍ത്ഥികള്‍ ഞങ്ങളലയുന്നതാരുമി
ന്നറിയാതെ ദു:ഖങ്ങള്‍ പേറിടുന്നോര്‍
കരയുന്നു, സ്വപ്നവുമുപേക്ഷിച്ചു
ജീവിതംപറവിതെങ്ങറിയാത്ത തെരുവിരുളിലായ്.

ഞങ്ങളഭയാര്‍ത്ഥികള്‍ ദൈന്യം പെരുമ്പോഴും
സ്വപ്‌നം നിറച്ചുണ്ടുറങ്ങിടുന്നോര്‍
‍ശിഥിലമാം വീഥികള്‍ ചിത തീര്‍ത്ത
പുകയേറ്റ്സൂര്യന്‍ കരിഞ്ഞു പോയ്, ദൈവങ്ങളും
അവസാനമില്ലാത്തവരി ചേര്‍ന്നു നില്‌പവര്‍
അഭയാര്‍ത്ഥികള്‍ വെറും ബലി മൃഗങ്ങള്‍
അവസാനമില്ലാത്തവരി ചേര്‍ന്നു നില്‌പവര്‍
അഭയാര്‍ത്ഥികള്‍ വെറും ബലി മൃഗങ്ങള്‍......

ആകാശമെങ്ങുമിരമ്പി വിമാനങ്ങ‍ളെറിയുന്നു

മരണപ്പടക്കങ്ങള്‍ ചുറ്റിലുംഅതിലൊന്ന്
വീണൊരാപാഠശാലയ്ക്കകംപനിനീര്‍
മുഖങ്ങള്‍ കെടുന്നു ക്ഷണത്തിലായ്കാ
ണാതെ പായുന്നു കാറ്റുപോലും
ജഡംകാണെ മുഖം ചോന്നു പകലോന്മറകായ്.

ഞങ്ങളഭയാര്‍ത്ഥികള്‍ മൃത്യുവിന്‍ ദ്വീപിലെ
ശില്‍പ്പ ഭംഗം വന്ന പാഴ്‌ശിലകള്‍
‍കൈവിട്ടു പോയവതേടിയല്ലീ-
കൈകളുയരുന്നതൊരു വറ്റ് ഭിക്ഷ തേടി

ഞങ്ങളന്നാര്‍ത്ഥികള്‍ ദുരമൂത്തനായകര്‍
‍ചെയ്‌വതിന്‍ ശിക്ഷ കൈയ്യേറ്റിടുന്നോര്‍
അഭയാര്‍ത്ഥീകള്‍ ഞങ്ങളറിയാത്തകുറ്റ
ത്തിനിരയായ പ്രാവിന്‍റെ സങ്കടം‌പോല്‍
രക്ഷിപ്പതാരെന്നറിയാത്ത പായവര്‍
തക്ഷകഗേഹങ്ങളാണളാണങ്ങു ചുറ്റിലും
ഭക്ഷണമെന്നു നിനച്ച് പരുന്തു, മേലീ
ക്ഷിപ്പ,തഭയ മെ,ങ്ങന്‍ പെന്നു കേഴവര്‍

‍നൂറു നൂറ്റാണ്ടിന്‍റെ നിശ്വാസഗന്ധവും
ആയിരത്താണ്ടിന്‍റെ യാത്മവിശ്വാസവും
ഒറ്റയടിക്കങ്ങു കെട്ടു പോയ്,ദുഷ്‌ടത
കല്ലുംവെറുത്തുപോം കഠിനഹൃദയപ്പക.

ഇല്ലാത്തൊരുണുവായുധത്തിന്‍റെ മുന
കണ്ട്കൊല്ലുന്നു, മണലൊത്തുചിതറുന്നു മാലാഖ
എണ്ണുന്നിരുപുറവുമൊപ്പമായ് സംഖ്യകള്‍
നിന്നവര്‍ക്കറിയാതെ വന്നവര്‍ ശത്രുവായ്
വന്നവര്‍ വിയര്‍ക്കുന്നു മണലുകാറ്റുറയവെ
കണ്ണിലെ കാണാത്ത ശത്രുവായ് കണ്ണുനീര്‍
പ്രേതം പൊടിഞ്ഞു പൊടിഞ്ഞു ലയിച്ചൊരു-
മണ്ണ് കാറ്റാ,യത്കണ്ണ് നിറച്ചിടും
.
എന്തിനെന്നറിയാതെ വിതറുന്ന സ്ഫോടക
പന്തു നിറഞ്ഞോരു കന്നിവയല്‍ പാട,മെങ്ങും നിറഞ്ഞു
പോയ് 'പൊയ്പാദ'വ്യാപരമുറ്റുമുയര്‍ന്നു-
പോയ് മണ്ണുപിടയുന്നു അമ്മ പതറുന്നു

ഞങ്ങളഭയാര്‍ത്ഥികള്‍ പുണ്യശൈലങ്ങളും
പുഴകളും പൂക്കളും കേണിടുന്നു
അഭയാര്‍ത്ഥികള്‍ ഞങ്ങള്‍ കനിവിറ്റ് പകരണം
ധര്‍മ്മനാഥന്മാര്‍ മൊഴിഞ്ഞിടുന്നു

കാലിതൊഴുത്തിലന്നവതീര്‍ണ്ണമെരുപിഞ്ചു
പൈതലിന്നും ദുഃഖമോടിരപ്പു
ജന്മം മുതല്‍ ഞാനൊരഭയാര്‍ത്ഥിയാണിന്നു
ധര്‍മ്മം പകര്‍ന്നതും അഭയാര്‍ത്ഥിതം
കുരിശില്‍ ഞാന്‍ ജനതതന്‍ പാപപകുത്തതെ
ന്നരുമയാം മക്കള്‍ മറന്നിടുന്നു

ധര്‍ണ്ണയിരിക്കുന്നു സ്വര്‍ണ്ണക്കുരുശുമായ്
അക്ഷരം വിറ്റ് മണിമേടതീര്‍ക്കെ ചമ്മട്ടിയന്തി
ഞാന്‍തിരികെയെത്തും വിദ്യയും വൈദ്യവും വിറ്റിടുന്നോ?........

മക്കയില്‍ നിന്നും മദീനയ്ക്കുപാഞ്ഞൊരു
നാഥന്‍ മുഹമ്മദും നൊന്തിടുന്നു
ജീഹാദിനുടവാളുയര്‍ത്തി ദുര്‍ഭൂതങ്ങള്‍
ആയിരങ്ങള്‍ ചിതറി വെന്തൊടുങ്ങേ
അല്‍-ഖ്വയ്ദ യേറ്റു അള്ളാഹുവോതോറ്റു
നേടുന്നതെന്നും പിശാചുമാത്രം നേടുന്നതെന്നും
പിശാചുമാത്രം.....

ചപലയാമൊരുപെണ്ണുനാഥനോടോതിയോ
രപവാദകഥകേട്ടു മറുപാതിയേ കാടകം
വിട്ടോരു രാമന്നുമുന്നിലായ് ശൂലം തറച്ചെത്ര
പ്രേതമെത്തി ?
നിറവയര്‍പൂളിതെറിച്ചോരു പൈതലെ
അഗ്നിയില്‍ ഹോമിച്ചുതുള്ളുന്നവര്‍
നേടുന്നതേതും ശാപം? വേണ്ട പാടുവാന്‍
നാവെവിക്കീരാമ ഭക്തികാണ്‍കെ



ഞങ്ങളഭ‌ യാര്‍ത്ഥികള്‍ വേദങ്ങള്‍ കരയുന്നു
'മന്ത്രാത്മനാദേവ'തന്ത്രമില്ല.
നീറിപ്രവാചകവാണികള്‍ തേടുന്നത
ഭയ മായ് ഗതകാല ശാന്തി തീരം

കാല ചക്രത്തിന്റെ കാലടിപ്പാടിലി-
ന്നാടിനില്‍ക്കും സത്യ ധര്മ്മ ന്യായങ്ങളും..
നമ്മളുണ്ട് നമ്മിലുണ്മയുണ്ട് തമ്മിലൊന്നു
ചേര്ന്നീതിന്മ തീകൊളുത്താം...
ഞങ്ങളഭയാര്‍ത്ഥികള്‍ നാടുതേടും
നല്ല നാളിലൊന്നൊത്തോരു കൂടുകെട്ടും
കൂടു തേടി കൂട്ടു ചൂടുതേടി വരും
ദുര്‍ബലര്‍ക്കായ് കൂരപങ്കുവെയ്ക്കും

ഞാനുമഭയാര്‍ത്ഥിയായ് ചിദ്രസത്തിനുര്‍ജ്ജ
മായിമേവും ആത്മസത്തയോതി
സത്തൊഴിഞ്ഞാല്‍ ജഡം 'നന്മതാനെ ശിവം'
നൃത്തമാടാം നിര്‍ഭയാര്‍ത്ഥിയാകും
ശിവനൃത്തമാടാം* നിര്‍ഭയാര്‍ത്ഥിയാകും



........
ശിവം എന്നാല്‍ എല്ലാറ്റിനെയും വശീകരിക്കുന്ന നന്മ. സര്‍‌വ്വം വശീകൃതം യസ്മത്...എന്ന അര്‍ത്ഥത്തില്‍ ശിവനൃത്തം = നന്മ നൃത്തം എന്നു മാത്രമേ ശിവം എന്ന സംസ്കൃത പദത്തെ കവി ഇവിടെ ഉദ്ദേശിക്കുന്നുള്ളു



..
.
.

3 comments:

മാണിക്യം said...

ശക്തമായാ കവിത.
ചൊല്‍ക്കവിതയായി കേള്‍ക്കുമ്പോള്‍
മനസ്സിന്റെ ആഴങ്ങളിളേക്ക് പാഞ്ഞിറങ്ങുന്നു.
ആര്‍ക്ക് വേണ്ടീ?
എന്തിനു വെണ്ടി?
എന്ന് ഉത്തരം ആര്‍ക്കും തരാനാവില്ല.
ജിവിക്കാന്‍ അനുവദിക്കതെ ഈ ബാല്യങ്ങളേ അവരുടെ പുഞ്ചിരിയെ,
ചുട്ടു കൊല്ലുന്നത് ആര്‍ക്ക് വേണ്ടി?
എങ്ങനെ ഇത്ര ക്രൂരമാവാന്‍ മനുഷ്യനു കഴിയുന്നു?
അനാഥരും അഭയാത്ഥികളും ആയി അലയുവാന്‍ എന്ത് തെറ്റ് ആണ് ?
മുന്‍ജന്മ പാപമൊ?

“‍നൂറു നൂറ്റാണ്ടിന്‍റെ നിശ്വാസഗന്ധവും
ആയിരത്താണ്ടിന്‍റെ യാത്മവിശ്വാസവും ..”
കെടാതെ കാക്കുവാന്‍ അവര്‍ക്ക്
ആത്മബലം കിട്ടാന്‍ പ്രര്‍ത്ഥിക്കാം ..
അപ്പോഴും ചോദ്യങ്ങാള്‍ ബാക്കിയാവും....

ശ്രീ said...

നല്ല കവിത. വേറെ ഒന്നും പറയാനാകുന്നില്ല

അനൂപ് അമ്പലപ്പുഴ said...

ഒരു ആശയത്തിനു ചുറ്റും ചുറ്റിത്തിരിയുമ്പോളും സമൂഹത്തിലെ ചില ജീറ്ണ്ണതകള്‍ക്ക് എതിരെ പ്രതികരിക്കാന്‍ ഉള്ള മനസ്സ് കാട്ടുന്നുണ്ട്. കൊള്ളം. ബ്ലോഗിങ്ങില്‍ വേറിട്ടുനില്‍ക്കുന്നതില്‍ ധൈര്യം കാട്ടുന്നതു നന്ന് എന്നാല്‍ വേര്‍പെടാതെ നോക്കണം. ഭാവുകങ്ങള്‍.... സസ്നേഹം