ഇനി ഇറങ്ങിപോകാൻ
ഇരുളൊന്നും ബാക്കിയില്ല
കയറിപറ്റാൻ വെളിച്ചകൂടും.

മുട്ടിനുമുട്ടിനു പകലും രാത്രിയും
തൂക്കിയിട്ട ഈ ഭൂമി പോര

രാത്രി നക്ഷത്രവും പകൽ പറവകളെയും
രാത്രി കൂരിരുട്ടും പകൽ പൊരിവെയിലും
രാത്രി അടക്കിപിടിച്ച തേങ്ങലുകളും
പകൽ തിരക്കിപ്പിടിച്ചോടലുകളും
രാത്രി തൂങ്ങിമരിച്ച പ്രേതങ്ങളും
പകൽ പലിശക്കാരന്റെ ദുർമുഖവും
രാത്രി അപഥ സഞ്ചാരക്കാരന്റെ കൗശലവും
പകൽ സുവിശേഷക്കാരന്റെ നിർമ്മലതയും
തൂക്കിയിട്ട് തൂക്കിയിട്ട് പൊളിഞ്ഞ് പാളീസായ
ഭൂമി... ചത്തൂടെടോ നിനക്ക്

അല്ലെവേണ്ട ഇനി ആകാശത്ത് താമസോക്കാം
അതാവുമ്പോ കരചെന്ന് കടലിലേക്കൊഴുക്കുന്ന
കണ്ണീരും കടൽ തീരത്തെക്കെറിയുന്ന
കാറ്റിൻ തലോടലും കാണണ്ടല്ലൊ

വെറുതെ ഓരോരോ യെടങ്ങേറുകൾ
ഇന്നലെകണ്ടില്ലെ ദൈവം
കടൽത്തീരത്തിരുന്നു അലറിക്കരയുമ്പോൾ
തിരകളെല്ലാം നിശബ്ദമായി
യെന്നിട്ടെന്തെണ്ടായ്
ദൈവത്തിന്റെ കരച്ചിലെല്ലാരും കേട്ടില്ലെ?
നാണങ്കെട്ടില്ലെ?..

ദൈവത്തിനെ തെറിവിളിച്ച
ആ ദുഷ്ടമ്മാരൊക്കെ മുടിഞ്ഞു
പോകത്തെള്ളന്നു സലോമി
കയറിൽ പ്രാണൻ കൊണ്ടെഴുതി

സലോമി.. സലോമി... യീ ഭൂമിവിട്ടാൽ
ഒരു നിലാവു കാണും
അവിടെ പ്രവാചകന്മാരില്ലാത്ത
അവരുടെ മുള്ളുമ്പൊ തെറിക്കുന്ന
വികാരമുള്ള അനുയായികളില്ലാത്ത
മാലാഖമാരും പിശാചുമില്ലാത്ത
എന്തിന്‌ എന്തു കണ്ടാലും
നാണോം മാനോമില്ലാത്ത
ഞാമ്പോലുമില്ലാത്ത
ഒരു നിലാവാവായിരിക്കും.

ജയിച്ചവർക്കുള്ള ലഡ്ഡു
കൊള്ളക്കാരെടുക്കട്ടെ
വെളുത്ത കുപ്പായക്കാർ കൊണ്ടുപോട്ടെ
തോറ്റവർക്കുള്ള കുണുക്കിട്ട്
നമുക്ക് നിരന്തരം മരിച്ചുകൊണ്ട്
ഭക്തന്മാരായിരിക്കാം
യെന്നാലും..
ഈ ഭൂമി വല്ലാതെ
ചോർന്നൊലിക്കുന്നു

No comments: